
Global El Niño Crisis: ലോകത്തെ ചുട്ടുപൊള്ളിക്കാൻ എൽ നിനോ വരുന്നു; കേരളം കണ്ടത് തുടക്കം മാത്രം
കേരളത്തിൽ ഇതുവരെ എൽ നിനോയുടെ സ്വാധീനം വളരെയേറെ പ്രകടമായിട്ടുണ്ട്. അതിന് ഏറ്റവും ഉദാഹരണമാണ് മഴക്കുറവ്,
ലോകത്തെ ചുട്ടുപൊള്ളിക്കാൻ എൽ നിനോ വരുന്നു; കേരളം കണ്ടത് തുടക്കം മാത്രം
കേരളത്തിൽ ഇതുവരെ എൽ നിനോയുടെ സ്വാധീനം വളരെയേറെ പ്രകടമായിട്ടുണ്ട്. അതിന് ഏറ്റവും ഉദാഹരണമാണ് മഴക്കുറവ്, അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം, കുറഞ്ഞുപോകാത്ത ചൂട്, മീൻമാർക്കറ്റുകളിൽ മത്സ്യത്തിൻ്റെ പ്രത്യേകിച്ച് മത്തിയുടെ ലഭ്യത കുറഞ്ഞത് തുടങ്ങിയ രീതികളിലാണ് എൽ നിനോ കൂടുതൽ പ്രകടമായത്. എന്നാൽ കേരളത്തിന്റെയും ഇന്ത്യയുടെയും ഇതുവരെയുള്ള അനുഭവത്തെ ദുരിതത്തിലാക്കുന്ന കാലാവസ്ഥാ പ്രതിസന്ധികളിലൂടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങൾ കടന്നുപോകുന്നത്.
യൂറോപ്പ്, കാനഡ, അമേരിക്കയുടെ വടക്കൻ മേഖലകൾ, തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങൾ അസ്ഥിരമായ കാലാവസ്ഥയുടെ ആഘാതത്തിൽ വലയുകയാണ്. പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ അസാധാരണ ചൂടുയർച്ചയാണ് (Pacific Ocean Warming) ആഗോള കാലാവസ്ഥാ വ്യവസ്ഥയെ താളം തെറ്റിക്കുന്നത്.
എൽ നിനോയുടെ തീവ്രത വർദ്ധിക്കും
ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകുന്നത്, ഈ മാസം മുതൽ ഡിസംബർ വരെ എൽ നിനോയുടെ തീവ്രത കൂടുതൽ വർധിക്കാനാണ് സാധ്യതയെന്നാണ്.
ചൂട് ഉയരും (Rising Global Temperature)
എൽ നിനോയുടെ ആദ്യവും പ്രധാനവുമായ പ്രത്യാഘാതം ആഗോള താപനിലയിലെ ഗണ്യമായ വർധനവാണ്. 2026–2027 കാലയളവ് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി മാറാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
ഓസ്ട്രേലിയ, ഇന്തോനേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ കടുത്ത വരൾച്ചയ്ക്ക് സാധ്യതയുണ്ട്. അതോടൊപ്പം ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ കാട്ടുതീയും (Wildfire) റിപ്പോർട്ട് ചെയ്യപ്പെടുമെന്ന ആശങ്കയും ഉയരുന്നു.
മൺസൂൺ ദുർബലമാകുമ്പോൾ സംഭവിക്കുന്നത് (Weak Monsoon)
മൺസൂൺ മഴ ദുർബലമായാൽ തെക്കൻ ഏഷ്യയിലാകെ ജലക്ഷാമവും കൃഷിനാശവും രൂക്ഷമാകും. കുടിവെള്ള ലഭ്യത കുറയുകയും ജലവൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലാകുകയും ചെയ്യും.
കടലിലെ ജലതാപനിലയിലെ മാറ്റം മത്സ്യസമ്പത്തിനെയും ബാധിക്കും. അതിനാൽ മത്സ്യലഭ്യതയിലും ഗണ്യമായ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
ശക്തമായ പ്രകൃതി ദുരന്തങ്ങൾ
ചൂടും ഈർപ്പവും മാറിമാറി അനുഭവപ്പെടുന്ന സാഹചര്യത്തിൽ കൊതുകുകൾ വഴി പകരുന്ന രോഗങ്ങൾ വർധിക്കാനിടയുണ്ട്.
ചില പ്രദേശങ്ങളിൽ അതിശക്തമായ മഴ, മിന്നൽപ്രളയം (Flash Flood), കൊടുങ്കാറ്റ് (Storm) എന്നിവയ്ക്കും സാധ്യതയുണ്ട്. ഇതുമൂലം മനുഷ്യജീവനും സ്വത്തിനും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്.
കൃഷിക്ക് കനത്ത തിരിച്ചടി (Agriculture Under Threat)
എൽ നിനോ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കാർഷിക മേഖലയെയാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വിവിധ വിളകളുടെ ഉൽപാദനം കുറയുകയും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്യും. കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയും (Food Security) വെല്ലുവിളി നേരിടും.
സാമ്പത്തിക മേഖലയിലും പ്രതിസന്ധി (Economic Impact)
ദുരന്തനിവാരണത്തിനും ഭക്ഷണ-ജല വിതരണത്തിനുമായി സർക്കാരുകൾക്ക് വൻതുക ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും. ഇതോടെ വികസന പദ്ധതികൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കുമുള്ള ഫണ്ട് ചുരുങ്ങും.
വൈദ്യുതി ഉൽപാദനവും വിതരണവും പ്രതിസന്ധിയിലാകുന്നതോടെ പണപ്പെരുപ്പം (Inflation) ഉയരാനും ജിഡിപി (GDP) വളർച്ച കുറയാനും സാധ്യതയുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ശതകോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഏതെല്ലാം രാജ്യങ്ങളെ എൽ നിനോ കൂടുതൽ ബാധിക്കും? (Countries at Risk)
അമേരിക്ക, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങൾ മുതൽ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌ലൻഡ്, വിയറ്റ്നാം, പെറു, സാംബിയ, എത്യോപ്യ, കെനിയ തുടങ്ങിയ രാജ്യങ്ങൾ വരെ എൽ നിനോയുടെ ആഘാതം നേരിടുമെന്ന ആശങ്കയുണ്ട്.
യുദ്ധം, ആഭ്യന്തര സംഘർഷം, സാമ്പത്തിക പ്രതിസന്ധി, തുടർച്ചയായ കാലാവസ്ഥാ ദുരന്തങ്ങൾ എന്നിവ നേരിടുന്ന രാജ്യങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യണം? (Mitigation Measures)
മഴയെ ആശ്രയിച്ചുള്ള കൃഷി, മത്സ്യമേഖല, ജലവിതരണം, ജലവൈദ്യുതി ഉൽപാദനം എന്നിവയെ സംരക്ഷിക്കാൻ കൃത്യമായ ആസൂത്രണവും മുൻകരുതൽ നടപടികളും അനിവാര്യമാണെന്ന് ഐക്യരാഷ്ട്രസഭ (United Nations - UN) അംഗരാജ്യങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ലോകബാങ്ക് (World Bank) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളും വികസിത രാജ്യങ്ങളും എൽ നിനോയുടെ ആഘാതം കുറയ്ക്കാനുള്ള മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ എൽ നിനോ 2027-ന്റെ ആദ്യ മാസങ്ങൾ വരെ തുടർന്നേക്കാമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അതേസമയം, ഈ വർഷാവസാനത്തോടെ എൽ നിനോയുടെ തീവ്രതയിൽ നേരിയ കുറവുണ്ടാകാനും സാധ്യതയുണ്ട്.
പ്രാദേശിക കാലാവസ്ഥാ ഘടകങ്ങൾ അനുകൂലമായാൽ കേരളത്തിനും ഇന്ത്യക്കും ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും രൂക്ഷമായ ആഘാതം ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയും വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.
English Summary : The World Meteorological Organization (WMO) and global climate scientists have issued a severe warning regarding the intensifying El Niño phenomenon. Driven by the unusual warming of sea surface temperatures in the Pacific Ocean, this climate pattern is set to severely disrupt global weather systems from now through 2026 and early 2027, potentially making this period among the hottest in recorded history.
റെഡ് അലർട്ട് വൈകിയെന്ന വിമർശനം; വിശദീകരണവുമായി ദുരന്തനിവാരണ അതോറിറ്റി
റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകിയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രംഗത്ത്. മഴ മുന്നറിയിപ്പുകൾ നിരവധി ശാസ്ത്രീയ നിരീക്ഷണങ്ങളുടെയും റഡാർ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നൽകുന്നതെന്നും, മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് വ്യക്തമാക്കി.
കാലവർഷക്കാലത്ത് അലർട്ടുകളെ മാത്രം ആശ്രയിച്ചല്ല തയ്യാറെടുപ്പുകൾ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് പിന്നീട് സാഹചര്യങ്ങൾ വിലയിരുത്തി റെഡ് അലർട്ടായി ഉയർത്തുന്നത് സ്വാഭാവിക നടപടിക്രമമാണെന്നും, റഡാർ ഡാറ്റയിലും കാലാവസ്ഥാ സാഹചര്യങ്ങളിലും വരുന്ന മാറ്റങ്ങൾക്കനുസരിച്ച് മൂന്ന് മണിക്കൂർ ഇടവിട്ട് പോലും മുന്നറിയിപ്പുകളിൽ മാറ്റം വരാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരും
നിലവിൽ അനുഭവപ്പെടുന്ന മഴയുടെ തീവ്രത കുറയുമെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കനത്ത മഴ ലഭിക്കുന്ന കൃത്യമായ സ്ഥലങ്ങൾ മുൻകൂട്ടി നിർണയിക്കുന്നതിന് ഇപ്പോഴും ശാസ്ത്രീയ പരിമിതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന വെള്ളിയാഴ്ചയോടെ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനനുസരിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡോ. ശേഖർ കുര്യാക്കോസ് അറിയിച്ചു.
English Summary : The Kerala State Disaster Management Authority (KSDMA) has responded to criticism regarding the delay in issuing a Red Alert for heavy rainfall in the state. KSDMA Member Secretary Dr. Sekhar Kuriakose clarified that there was no lapse in issuing warnings, as weather alerts are based on rigorous scientific observations and real-time radar data.





