
Kerala Weather : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; എട്ട് മരണം, എട്ട് പേരെ കാണാതായി
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ എട്ട് പേർ മരിച്ചു.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; എട്ട് മരണം, എട്ട് പേരെ കാണാതായി
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ എട്ട് പേർ മരിച്ചു. മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 13 പേർക്ക് പരുക്കേറ്റതായും എട്ട് പേരെ കാണാതായതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ
മഴ, മിന്നൽ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ 27 വീടുകൾ പൂർണമായും തകർന്നു. 196 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 5,792 പേരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
മഴയ്ക്ക് നേരിയ ആശ്വാസം
ഇന്നലത്തെ അതിശക്തമായ മഴയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. മധ്യകേരളത്തിൽ ഇന്നലെ വെള്ളപ്പൊക്കമുണ്ടായ നിരവധി പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. എന്നിരുന്നാലും മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സഹായം ഉറപ്പെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് (Government Assistance)
മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും ആവശ്യമായ സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഏത് അടിയന്തര സാഹചര്യവും നേരിടാൻ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും വിവിധ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. അടിയന്തര ആവശ്യങ്ങൾക്ക് സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും അധികൃതർ അഭ്യർഥിച്ചു.
24 മണിക്കൂറും കൺട്രോൾ റൂം
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും പൂർണ സജ്ജമാണെന്ന് വകുപ്പ് അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്താനും ഏകോപിപ്പിക്കാനും ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ യോഗം ചേർന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.
ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയെ ഏകോപിപ്പിച്ച് സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
English Summary : Severe rainfall, landslides, and flash floods have caused widespread damage across Kerala, resulting in eight casualtiesand leaving eight people missing, according to official reports.
Live Rain Update 03/08/26 : മധ്യ കേരളത്തിൽ പുലർച്ചെ വരെ മഴ തുടരാൻ സാധ്യത
മധ്യകേരളത്തിലെ എറണാകുളം തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടു മണിക്കൂർ കൂടി മഴ തുടരാൻ സാധ്യത. ശക്തമായ മഴ എറണാകുളം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ കാരണമാകും. അതിനാൽ ജാഗ്രത പാലിക്കണം. കടലിന് മുകളിൽ നിന്ന് കരയിലേക്ക് നീണ്ട മേഘങ്ങൾ ആണ് എറണാകുളത്തിന്റെ മുകളിൽ ഇപ്പോൾ മഴ നൽകുന്നത്.
ഇവ പെയ്തു തീരുന്നതോടെ മഴയ്ക്ക് താൽക്കാലിക ശമനം ലഭിക്കും. പുലർച്ചെ വരെ മഴ തുടരാനാണ് സാധ്യത.
കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റിൽ ഇവിടെ ലഭിക്കും. ലിങ്ക് റീഫ്രഷ് ചെയ്യുക.





