Newsroom
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും ചോറ്, പഴഞ്ചൊല്ല് പോലെയാകുമോ കുംഭത്തിലെ മഴ
Metbeat News

കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും ചോറ്, പഴഞ്ചൊല്ല് പോലെയാകുമോ കുംഭത്തിലെ മഴ

Will the 'Kumbham' Rain Bring a Harvest Miracle? The Science Behind the Proverb.

കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും ചോറ്, പഴഞ്ചൊല്ല് പോലെയാകുമോ കുംഭത്തിലെ മഴ


ഔദ്യോഗികമായി വേനല്‍ക്കാലം തുടങ്ങിയിട്ടില്ലെങ്കിലും ഫെബ്രുവരിയില്‍ അപൂര്‍വമായ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ലഭിച്ച മഴ കേരളത്തിലെ അന്തരീക്ഷസ്ഥിതി വരും ദിവസങ്ങളില്‍ എങ്ങനെ മാറ്റും. കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലെ ചോറ് എന്നാണ് പഴമക്കാര്‍ പറയുക. കുപ്പയിലെ മാണിക്യം എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. 2018 ഫെബ്രുവരി ആദ്യവാരത്തിലും കുംഭത്തില്‍ കേരളത്തില്‍ മഴ പെയ്തിരുന്നു. കാപ്പിച്ചെടികള്‍ പൂക്കാന്‍ ഇത് സഹായിച്ചു. 

ഇതു വേനല്‍ മഴയല്ല, ശൈത്യകാല മഴ

ഫെബ്രുവരിയില്‍ പെയ്യുന്ന മഴയെ വേനല്‍മഴയുടെ കണക്കില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തില്ല. ജനുവരി മുതല്‍ ഫെബ്രുവരി വരെ പെയ്യുന്ന മഴ ശീതകാല മഴയുടെ കണക്കിലാണ് ഉള്‍പ്പെടുത്തുക. മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള മഴയാണ് വേനല്‍മഴയുടെ കണക്കില്‍ ഉള്‍പ്പെടുത്തുക. ഏറ്റവും കുറച്ച് മാത്രം മഴ രേഖപ്പെടുത്തുന്ന മാസമാണ് ഫെബ്രുവരി.

ഇത്തവണ അല്‍പം മഴ ലഭിച്ചത് ശൈത്യകാല മഴയുടെ കണക്കില്‍  വര്‍ധനവ് കാണിക്കും. കേരളത്തില്‍ ജനുവരിയിലും മഴ ലഭിച്ചിരുന്നു. ഇന്നത്തെ (ശനി) മഴയുടെ കണക്ക് കൂട്ടാതെ 19 ശതമാനം മഴക്കുറവ് ശൈത്യകാല മഴയില്‍ ഇന്നലെ വരെയുണ്ട്. കേരളത്തില്‍ ഫെബ്രുവരി 21 വരെ 16.7 എം.എം മഴയാണ് ശൈത്യകാല മഴയായി ലഭിക്കേണ്ടത്. എന്നാല്‍ 13.6 എം.എം മഴയാണ് 21 വരെ ലഭിച്ചത്. നാളത്തെ കണക്ക് നോക്കുമ്പോള്‍ ഇന്നത്തെ മഴ കൂടി ചേരുന്നതിനാല്‍ വ്യത്യാസം ഉണ്ടാകും. 

കേരളത്തില്‍ നാളെ (ഞായര്‍) മഴ തുടരും. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇന്നും നാളെയും ലഭിക്കുന്ന മഴയുടെയത്ര ശക്തിയില്ലെങ്കിലും ഒറ്റപ്പെട്ട മഴ തുടരും. ന്യൂനമര്‍ദമാണ് മഴക്ക് കാരണം. ഒരാഴ്ച കൂടി ഇങ്ങനെ പോകും. 27 ന് ശേഷം വീണ്ടും വരണ്ട അന്തരീക്ഷമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

കാട്ടുതീക്ക് ആശ്വാസം

കേരളത്തിന്റെ കിഴക്കന്‍ മേഖലയിലും വനത്തിലും കാട്ടുതീ സാധ്യതക്ക് ആശ്വാസമാകുന്നതാണ് മഴ. അത്ര ഉണങ്ങിക്കരിഞ്ഞ നിലയിലായിരുന്നു വനത്തിലെ കരിയിലകള്‍. കൂടാതെ വരണ്ട കാറ്റും. ഇനി വരണ്ട കാറ്റിന് താല്‍ക്കാലിക ആശ്വാസമുണ്ടാകും. കാരണം ന്യൂനമര്‍ദത്തിന്റെ ഭാഗമായ ഈര്‍പ്പമുള്ള കാറ്റ് കരകയറുന്നതാണ്.

 തണുക്കുമോ അന്തരീക്ഷം ? 

ഒരാഴ്ച മുന്‍പത്തെ പോസ്റ്റുകളില്‍ മെറ്റ്ബീറ്റ് വെതര്‍ സൂചിപ്പിച്ചതുപോലെ കേരളത്തില്‍ തണുത്ത അന്തരീക്ഷത്തിന് ഇപ്പോഴത്തെ വെതര്‍ സിസ്റ്റം കാരണമാകും. 2 മുതല്‍ 4 ഡിഗ്രി വരെ സാധാരണ താപനിലയേക്കാള്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതിന് താല്‍ക്കാലിക ആശ്വാസം ഉണ്ടാകും. മഴ പെയ്തിടങ്ങളില്‍ ചൂടിന് കുറവു കാണും. പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ താപനിലയില്‍ കുറവുണ്ടാകും.  

മൂന്നു മാസത്തോളം മഴ ലഭിക്കാത്ത പ്രദേശങ്ങളുണ്ട്. അവിടെ മഴ ലഭിക്കാനുള്ള സാധ്യത നിലിനില്‍ക്കുന്നു. ഇത് കുടിവെള്ളക്ഷാമത്തിനും പരിഹാരമായേക്കും. 

ന്യൂനമര്‍ദത്തെ തുടര്‍ന്ന് മേഘാവൃതമായ അന്തരീക്ഷത്തെ തുടര്‍ന്ന് അള്‍ട്രാ വയലറ്റ് താപസൂചികയില്‍ വരും ദിവസങ്ങളില്‍ കുറവ് പ്രതീക്ഷിക്കുന്നു. നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാകുന്നതു കൊണ്ടാണിത്. ന്യൂനമര്‍ദ സ്വാധീനം നീങ്ങുന്നതോടെ വീണ്ടും യു.വി കൂടി തുടങ്ങും. 

ചൂടു കുറഞ്ഞാലും ഉഷ്ണം തുടരും

അന്തരീക്ഷ ആര്‍ദ്രത കൂടാന്‍ ഇപ്പോഴത്തെ മഴ കാരണമാകും. മഴ നില്‍ക്കുന്നതോടെ അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ തോത് ഉയര്‍ന്നു നില്‍ക്കും. അതിനാല്‍ Feels Like Temperature കൂടി നില്‍ക്കും. ഹീറ്റ് ഇന്റക്‌സ് എന്ന താപ സൂചിക കൂടും. നമുക്ക് വിയര്‍ത്തൊലിക്കുന്ന ഉഷ്ണിക്കുന്ന സാഹചര്യമുണ്ടാക്കും. ഇതാണ് ഇപ്പോഴത്തെ മഴയുടെ വരും ആഴ്ചകളിലെ പരിണിത ഫലം. നിര്‍ജലീകരണം, ചൂട് കൂടുന്നതുമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും പിന്നാലെ എത്തും. അതിനാല്‍ ജാഗ്രത വേണം.

കൃഷിക്കാര്‍ക്ക് 

നേരത്തെ പറഞ്ഞതു പോലെ കര്‍ഷകര്‍ക്ക് മഴ ഗുണം ചെയ്യും. പ്രത്യേകിച്ച് കാപ്പി കര്‍ഷകര്‍ക്ക്. കാപ്പി പൂക്കാന്‍ ഇനിയുള്ള മഴ ഗുണം ചെയ്യും. വിളവും കൂടും. മാവു പൂത്തു കഴിഞ്ഞു കായ്്ക്കള്‍ പിടിച്ചതിനാല്‍ മഴ ഇനി ഗുണമാണ് മാമ്പഴ കര്‍ഷകര്‍ക്കു നല്‍കുക. ഏലം, കുരുമുളക്, റബര്‍, നെ്ല്ല് കര്‍ഷകര്‍ക്കും മഴ അനുഗ്രഹമാണ്. പ്രത്യേകിച്ച് വയനാട്, ഇടുക്കി തുടങ്ങിയ ഉയര്‍ന്ന മേഖലയിലെ കര്‍ഷകര്‍ക്ക്.

മാര്‍ച്ച്- ഏപ്രില്‍ വേനൽ കടുക്കുമോ? 

വേനല്‍ മഴ മാര്‍ച്ചു മുതല്‍ ലഭിച്ചേക്കുമെന്നാണ് സൂചന. എന്‍സോ ENSO-neutral  ന്യൂട്രലില്‍ തുടരുന്നതാണ് കാരണം. 2024 പോലെ കടുത്ത ചൂടുള്ള വേനല്‍ക്കാലമാകില്ല 2026 ലേത് എന്ന് അനുമാനിക്കാം. വേനല്‍ മഴ ഇത്തവണ കുറയാനുള്ള സാധ്യതയൊന്നും ആഗോള പ്രാദേശിക അന്തരീക്ഷ ഘടകങ്ങള്‍ വിലയിരുത്തുമ്പോള്‍ കാണാനില്ല. അതിനാല്‍ വേനല്‍ മഴയില്‍ പേടി വേണ്ട.

 ഇത്തവണത്തെ വേനലില്‍ ഇടിമിന്നല്‍ കൂടുമെന്ന് കാണുന്നുണ്ട്. കനത്ത മഴ, മലവെള്ളപ്പാച്ചില്‍ എന്നിവ ഉണ്ടാകും. ഇടിമിന്നല്‍ കരുതണം. മിന്നല്‍ നേരത്തെട്രാക്ക് ചെയ്യാനുള്ള metbeatnews.com ലെ സംവിധാനങ്ങള്‍ ഉപയോഗിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മിന്നല്‍ ജാഗ്രതാ നിര്‍ദേശം പാലിക്കണം.

English Summary: Will the 'Kumbham' Rain Bring a Harvest Miracle? The Science Behind the Proverb. Ancient Malayalam Proverbs on Rain: The Scientific Logic of Kumbham Mazha

ഓഗസ്റ്റ് പകുതി പിന്നിട്ടിട്ടും വൻ മഴക്കുറവ്; കേരളത്തിൽ 22% കുറവ്, വയനാട്ടിൽ 51%

സംസ്ഥാനത്ത് കാലവർഷം പുരോഗമിക്കുമ്പോഴും മഴയുടെ അളവിൽ വലിയ കുറവ് തുടരുന്നതായി കണക്കുകൾ. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ കേരളത്തിൽ ലഭിക്കേണ്ട സാധാരണ മഴയിൽ (Normal Rainfall) 22 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ (IMD Meteorological Centre, Thiruvananthapuram) കണക്കുപ്രകാരം ഇക്കാലയളവിൽ സംസ്ഥാനത്ത് ലഭിച്ചത് 1213.1 മില്ലിമീറ്റർ മഴയാണ്. സാധാരണ ലഭിക്കേണ്ടത് 1556.2 മില്ലിമീറ്റർ മഴയായിരുന്നു. അതായത് സാധാരണയേക്കാൾ 343.1 മില്ലിമീറ്റർ മഴ കുറവാണ് ലഭിച്ചത്. ഇതോടെ കേരളത്തിന്റെ മഴക്കുറവ് ‘ഡെഫിഷ്യന്റ്’ (Deficient) വിഭാഗത്തിലാണ്.  

ഏറ്റവും വലിയ മഴക്കുറവ് വയനാട്ടിൽ

ജില്ലകളുടെ കണക്കിലും വലിയ വ്യത്യാസമാണ് കാണുന്നത്. വയനാട്ടിലാണ് ഏറ്റവും വലിയ മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 15 വരെ വയനാട്ടിൽ ലഭിച്ചത് 978.9 മില്ലിമീറ്റർ മഴ. സാധാരണ ലഭിക്കേണ്ടത് 1982.4 മില്ലിമീറ്ററായിരുന്നു. 51 ശതമാനമാണ് മഴക്കുറവ് (Rainfall Deficit). 

ഇടുക്കിയിൽ 44 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. 1929.4 മില്ലിമീറ്റർ സാധാരണ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1077.7 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്.
കൊല്ലത്ത് 27 ശതമാനവും, തൃശൂരിൽ 25 ശതമാനവും, പാലക്കാട്ട് 24 ശതമാനവും, ആലപ്പുഴയിൽ 23 ശതമാനവും, എറണാകുളത്ത് 22 ശതമാനവും മഴക്കുറവും രേഖപ്പെടുത്തി

അതേസമയം ആലപ്പുഴയിൽ സാധാരണ 1204.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 931.2 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. എറണാകുളത്ത് 1604.3 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 1253.2 മില്ലിമീറ്ററാണ് ലഭിച്ചത്. പാലക്കാട്ട് 1202.9 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 912.9 മില്ലിമീറ്ററും തൃശൂരിൽ 1644.3 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 1228.3 മില്ലിമീറ്ററും രേഖപ്പെടുത്തി.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് നിലവിൽ മഴ സാധാരണ നിലയിൽ (Normal) തുടരുന്നത്. എന്നാൽ ഇവിടെയും ചിലയിടങ്ങളിൽ നേരിയ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

കണ്ണൂരിൽ എട്ട് ശതമാനം, കാസർകോട് 16 ശതമാനം, കോട്ടയം നാല് ശതമാനം, കോഴിക്കോട് 11 ശതമാനം, മലപ്പുറം 18 ശതമാനം എന്നിങ്ങനെയാണ് മഴയിലെ കുറവ്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും സാധാരണയേക്കാൾ രണ്ട് ശതമാനം അധികമഴയാണ് ലഭിച്ചത്.

പത്തനംതിട്ടയിൽ ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 15 വരെ 1171.8 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ടത് 1146.7 മില്ലിമീറ്ററായിരുന്നു. തിരുവനന്തപുരത്ത് 586.7 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 599.1 മില്ലിമീറ്റർ മഴയും ലഭിച്ചു. 

ശ്രദ്ധേയമായി വയനാട്ടിലെയും ഇടുക്കിയിലെയും മഴക്കുറവ്

നിലവിലെ കണക്കിൽ കേരളത്തിന്റെ മൊത്തം മഴക്കുറവ് 22 ശതമാനമായതിനാൽ സംസ്ഥാനം ഡെഫിഷ്യന്റ് മഴയുടെ പരിധിയിലാണ്. അതായത് കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് സാധാരണ മഴയിൽ 20 മുതൽ 59 ശതമാനം വരെ കുറവുണ്ടെങ്കിൽ ‘ഡെഫിഷ്യന്റ്’ (Deficient) എന്നാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് വയനാട്ടിലെയും ഇടുക്കിയിലെയും വലിയ മഴക്കുറവ് ശ്രദ്ധേയമാണ്. 

മഴക്കാലത്തിന്റെ പ്രധാന ഘട്ടം പിന്നിട്ടുകൊണ്ടിരിക്കെ സംസ്ഥാനത്തിന്റെ മഴവിതരണത്തിൽ ജില്ലകൾ തമ്മിലുള്ള ഈ വലിയ അന്തരം കാലാവസ്ഥാ നിരീക്ഷണത്തിൽ പ്രധാനപ്പെട്ടതാണ്. വരും ദിവസങ്ങളിലെ മഴയുടെ അളവും വിതരണവും അനുസരിച്ചായിരിക്കും സംസ്ഥാനത്തിന്റെ മൊത്തം മഴക്കുറവ് എത്രത്തോളം നികത്താനാകുമെന്നത് വ്യക്തമാകുക. 

English Summary : According to data from the IMD Meteorological Centre, Thiruvananthapuram, Kerala is currently categorized under the 'Deficient' rainfall category for the period between June 1 and August 15.