Newsroom
France Water Crisis: കൊടും ചൂടിൽ നദികൾ വറ്റുന്നു; നദിയിലെ മത്സ്യങ്ങളെ രക്ഷിക്കാൻ രക്ഷാദൗത്യവുമായി ഒരു കൂട്ടം മനുഷ്യർ
Metbeat News

France Water Crisis: കൊടും ചൂടിൽ നദികൾ വറ്റുന്നു; നദിയിലെ മത്സ്യങ്ങളെ രക്ഷിക്കാൻ രക്ഷാദൗത്യവുമായി ഒരു കൂട്ടം മനുഷ്യർ

ഇന്ന് ലോകം അനുഭവിക്കുന്ന പ്രധാനപ്രശ്‌നമാണ് ചൂട്. ഈ കൊടും ചൂട് ലോകത്തിൻ്റെ വിവിധ സ്വോതസ്സുകളെ ബാധിച്ചു കഴിഞ്ഞു.

കൊടും ചൂടിൽ നദികൾ വറ്റുന്നു; നദിയിലെ മത്സ്യങ്ങളെ രക്ഷിക്കാൻ രക്ഷാദൗത്യവുമായി ഒരു കൂട്ടം മനുഷ്യർ

ഇന്ന് ലോകം അനുഭവിക്കുന്ന പ്രധാനപ്രശ്‌നമാണ് ചൂട്. ഈ കൊടും ചൂട് ലോകത്തിൻ്റെ വിവിധ സ്വോതസ്സുകളെ ബാധിച്ചു കഴിഞ്ഞു. നദികളിൽ വെള്ളം വറ്റി തുടങ്ങിയതോടെ മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും ചൂടിൻ്റെ ഇരകളായി മാറിയിരിക്കുകയാണ്. ഫ്രാൻസിലെ ബ്രിട്ടണി (Brittany) മേഖലയിലെ ഒഡെ (Aulne) നദിയിൽ ദിവസങ്ങളായി കാലാവസ്ഥാ വ്യതിയാനത്തിന്റെ (Climate Change) ഭീകരത കാണിച്ചു തരുന്ന കാഴ്ചയാണുള്ളത്.  

കൊടും ചൂടും മഴക്കുറവും കാരണം വറ്റിവരണ്ട ഒഡെ നദിയിൽ കുടുങ്ങിയ മത്സ്യങ്ങളെ രക്ഷിക്കാനുള്ള ദൗത്യത്തിലാണ് മത്സ്യത്തൊഴിലാളികളും സന്നദ്ധപ്രവർത്തകരും. മത്സ്യത്തൊഴിലാളിയായ മാത്യു ലെ ബൂട്ടറിന്റെ (Mathieu Le Bouter) നേതൃത്വത്തിൽ ഒരു ഡസനിലധികം പേർ ദിവസേന നൂറുകണക്കിന് ട്രൗട്ട് (Trout) മത്സ്യങ്ങളെയും ചെറു അറ്റ്ലാന്റിക് സാൽമണുകളെയും (Atlantic Salmon) പിടികൂടി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്.

വലയും ബക്കറ്റുകളും കൈയിലെടുത്ത് നദിയിലിറങ്ങുന്ന ഇവർ മത്സ്യങ്ങളെ ഓക്സിജൻ (Oxygen) നിറച്ച ടാങ്കുകളിലേക്ക് മാറ്റിയ ശേഷം കൂടുതൽ വെള്ളമുള്ള നദീഭാഗങ്ങളിലേക്കോ തടാകങ്ങളിലേക്കോ എത്തിച്ച് വീണ്ടും സ്വതന്ത്രമാക്കുന്നു. ട്രൗട്ടിനും ചെറു സാൽമണുകൾക്കും തണുത്തതും ഒഴുക്കുള്ളതുമായ ഓക്സിജൻ സമൃദ്ധമായ വെള്ളമാണ് നിലനിൽപ്പിന് അനിവാര്യം. എന്നാൽ ജലനിരപ്പ് താഴുന്നതോടെ വെള്ളത്തിന്റെ താപനില ഉയരുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. ഇതോടെ മത്സ്യങ്ങൾ ചെറിയ ജലക്കുഴികളിൽ കുടുങ്ങി കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സ്ഥിതിയാണ്. ഈ ദുരവസ്ഥ തിരിച്ചറിഞ്ഞാണ് സന്നദ്ധപ്രവർത്തകർ ദിവസേന രക്ഷാദൗത്യം നടത്തുന്നത്. ഓരോ ദിവസവും നൂറുകണക്കിന് മത്സ്യങ്ങളുടെ ജീവനാണ് രക്ഷപ്പെടുത്തുന്നത്.

ചൂട് ജീവന് ഭീഷണിയാകുന്നു

ഒഡെ നദി സാധാരണ വേനൽക്കാലത്തും ഒഴുകുന്ന നദിയാണ്. എന്നാൽ ഇത്തവണ പല ഭാഗങ്ങളിലും വെള്ളം കാൽമുട്ടിന് താഴെ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. എൽ നിനോ കാലാവസ്ഥ പ്രതിഭാസമാണ് ഇതിനെല്ലാം പ്രധാനകാരണം.

ഫ്രാൻസിൽ രൂക്ഷമാകുന്ന കൊടും വൾച്ച (Water Crisis)

ഫ്രാൻസിലെ ദേശീയ ലോ വാട്ടർ ഒബ്സർവേറ്ററി (Low Water Observatory)യുടെ കണക്കുകൾ പ്രകാരം രാജ്യത്തെ 16 ശതമാനം നദികൾ ഇതിനകം പൂർണമായും വറ്റിക്കഴിഞ്ഞു. ഇന്ന് നാലിലൊന്ന് ചെറുനദികൾക്ക് ഒഴുക്ക് നഷ്ടപ്പെടുകയോ പൂർണമായും അപ്രത്യക്ഷമാകുകയോ ചെയ്തിട്ടുണ്ട്.
ഇതിനെല്ലാം പ്രധാനകാരണം മാസങ്ങളായി കാര്യമായ മഴ ലഭിക്കാത്തതും തുടർച്ചയായ ഉഷ്ണതരംഗങ്ങളും സ്ഥിതി കൂടുതൽ വഷളാക്കുകയാണ്.

കാട്ടുതീയും വരൾച്ചയും

ഈ വേനലിൽ ഫ്രാൻസ് തുടർച്ചയായി മൂന്ന് ഉഷ്ണതരംഗങ്ങളാണ് നേരിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ (Wildfire) പടരുമ്പോൾ മറുവശത്ത് നദികൾ വരണ്ടുപോകുകയാണ്. മഴയില്ലായ്മയും അതിശക്തമായ ചൂടും ചേർന്ന് വിവിധ ജലസ്രോതസ്സുകൾ അതിവേഗം ഇല്ലാതാക്കുകയാണ്. 

രാജ്യത്തെ 101 ഭരണവിഭാഗങ്ങളിൽ 99 ഇടങ്ങളിലും ജലനിയന്ത്രണം (Water Restrictions) നിലവിലുണ്ട്. 58 മേഖലകളിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് പല നദികളും ഇപ്പോൾ രേഖപ്പെടുത്തുന്നത്.

എല്ലാ ജീവജാലങ്ങളെയും ബാധിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി

കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ മാത്രമല്ല, ജലജീവികളെയും ഒരുപോലെ ബാധിക്കുന്നുവെന്നാണ് ഇന്ന് ഫ്രാൻസിലെ കാലാവസ്ഥ നമുക്ക് കാണിച്ചു തരുന്നത്. നദികൾ വറ്റുമ്പോൾ മത്സ്യങ്ങൾ മാത്രമല്ല, അവയെ ആശ്രയിച്ചുള്ള മുഴുവൻ ആവാസവ്യവസ്ഥയും (Ecosystem) തകർന്നുപോകുന്നു. മറ്റ് ജലജീവികൾക്ക് ഭക്ഷണക്കുറവ് നേരിടേണ്ടി വരുന്നു. പല ജീവികളും ചത്തൊടുങ്ങുന്ന കാഴ്ച കൊടും ഭീകരതയാണ് കാണിച്ചു തരുന്നത്. വരാൻ പോകുന്ന വർഷങ്ങളെ കാത്തിരിക്കുന്നത് ഒരു പക്ഷേ ഇതിലും കടുപ്പമായിരിക്കും. 

English Summary : Record-breaking temperatures, severe droughts, and the impact of the El Niño phenomenon have triggered a critical water crisis in France. Essential freshwater bodies, such as the Aulne (Odet) River in the Brittany region, are drying up rapidly, threatening the survival of native aquatic species due to plummeting water levels, rising water temperatures, and severe oxygen depletion.

അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി

കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.

മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി

അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം

തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.

ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം

അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്. 

പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.

കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്. 

English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.