
ഒരേ ആശുപത്രിയിലെ പ്രസവവിഭാഗത്തിലെ 17 നഴ്‌സുമാർ ഗർഭിണികൾ ആശുപത്രിയുടെ റെക്കോർഡ് തകർത്ത് അപൂർവ 'ബേബി ബൂം'
ഗർഭിണികളായ നഴ്‌സുമാരിൽ ചിലർ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നവരാണ്. മറ്റുചിലർ രണ്ടാമത്തെയോ അതിലധികമോ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്.
ഒരേ ആശുപത്രിയിലെ പ്രസവവിഭാഗത്തിലെ 17 നഴ്‌സുമാർ ഗർഭിണികൾ ആശുപത്രിയുടെ റെക്കോർഡ് തകർത്ത് അപൂർവ 'ബേബി ബൂം'
പ്രസാദ് തീയാടിക്കൽ
ഡേട്ടൺ (ഒഹായോ): അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ മിയാമി വാലി ഹോസ്‌പിറ്റലിലെ ലേബർ ആൻഡ് ഡെലിവറി വിഭാഗത്തിൽ ജോലി ചെയ്യുന്ന 17 നഴ്‌സുമാർ ഒരേ സമയത്ത് ഗർഭിണികളായതോടെ ആശുപത്രിയിൽ അപൂർവമായ 'ബേബി ബൂം' ശ്രദ്ധേയമായി. ഇതോടെ 2019-ൽ ഒരേസമയം 11 നഴ്‌സുമാർ ഗർഭിണികളായിരുന്ന ആശുപത്രിയുടെ മുൻ റെക്കോർഡ് മറികടന്നു.
ഗർഭിണികളായ നഴ്‌സുമാരിൽ ചിലർ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നവരാണ്. മറ്റുചിലർ രണ്ടാമത്തെയോ അതിലധികമോ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. എല്ലാവരും പരസ്പരം അനുഭവങ്ങൾ പങ്കുവെച്ചും ഉപദേശങ്ങൾ നൽകിയും ഈ പ്രത്യേക യാത്ര ഒരുമിച്ച് ആഘോഷിക്കുകയാണ്. ചിലർ സ്വന്തം സഹപ്രവർത്തകരുടെ കൈകളിലൂടെയാണ് പ്രസവിക്കാനുമൊരുങ്ങുന്നത്.
ഒരേസമയം ഇത്രയും പേർ പ്രസവാവധിയിലേക്ക് പോകുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഏകദേശം 200 നഴ്‌സുമാരും സപ്പോർട്ട് സ്റ്റാഫും ഉള്ളതിനാൽ ആവശ്യമായ ക്രമീകരണങ്ങൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പ്രളയം നേരിടാന്‍ കേരള ഫ്‌ളഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് പദ്ധതിയുമായി സര്‍ക്കാര്‍, മുഖ്യമന്ത്രിയുമായി ഐ.ഐ.ടി സംഘം ചര്‍ച്ച നടത്തി
കേരളത്തിലെ പ്രളയം നേരിടാന്‍ കേരള ഫ്‌ളഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഐ.ഐ.ടികളിലെ വിദഗ്ധര്‍ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെ കാലാവസ്ഥാ പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ കേരള മാതൃക എന്നതാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതി. രാജ്യത്തിനു മാതൃകയാകുന്ന വിധത്തില്‍ പദ്ധതി എങ്ങനെ നടപ്പാക്കാമെന്നതാണ് മുഖ്യമന്ത്രി ഐ.ഐ.ടി സംഘത്തോട് ആരാഞ്ഞത്.
പദ്ധതിയുടെ സമഗ്ര രൂപരേഖ ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.
സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങി വിവിധ പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിര്‍ദേശിച്ചത്.
എ.ഐ, മെഷീന്‍ ലേണിങ്, ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള റിമോട്ട് സെന്‍സിങ്, ഹൈഡ്രോഡൈനാമിക് മോഡലിങ്, കൃത്യതയാര്‍ന്ന മഴ പ്രവചന സംവിധാനം എന്നിവ പ്രയോജനപ്പെടുത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും പദ്ധതി വഴി സാധിക്കും.
പുഴകള്‍, തടാകങ്ങള്‍, കായലുകള്‍ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികള്‍ പ്രകൃതിയെയും ജലത്തിന്റെ ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്നത് ശാസ്ത്രീയമായി പഠിച്ചശേഷമേ നടപ്പാക്കാവൂ എന്നും ഐ.ഐ.ടി സംഘം ചൂണ്ടിക്കാട്ടി.
പദ്ധതി സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പദ്ധതിയുടെ സാങ്കേതിക സാദ്ധ്യതകള്‍, സാമ്പത്തിക വശങ്ങള്‍, നടത്തിപ്പ് രീതികള്‍ എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ മുഖ്യമന്ത്രി സതീശന്‍ ജലവിഭവ, ദുരന്തനിവാരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഈ നിര്‍ദ്ദേശം സംയുക്തമായി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇരു വകുപ്പുകളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നതിലെ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുക.
ഈ പദ്ധതി ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍, പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്, കൃഷിമന്ത്രി ടി. സിദ്ദിഖ്, ജലവിഭവ മന്ത്രി മോന്‍സ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ (ഐ.എ.എസ്) എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.
സമീപകാലത്തുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കേരളത്തിലെ കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കൃഷിമന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. 9,332 ഹെക്ടര്‍ കൃഷിഭൂമി നശിക്കുകയും 45,904 കര്‍ഷകരെ ഇത് സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലയിലുണ്ടായ സാമ്പത്തിക നഷ്ടം ഏകദേശം 127.61 കോടി രൂപയോളം വരും എന്നും അദ്ദേഹം അറിയിച്ചു.