Newsroom
മണ്‍സൂണ്‍ സപ്ലൈ ലൈന്‍ ക്ലിയറായി, ഇന്നു തോരാമഴ കിട്ടാന്‍ കാരണം ജെറ്റ്‌സ്ട്രീമും എം.ജെ.ഒയും
Metbeat News

മണ്‍സൂണ്‍ സപ്ലൈ ലൈന്‍ ക്ലിയറായി, ഇന്നു തോരാമഴ കിട്ടാന്‍ കാരണം ജെറ്റ്‌സ്ട്രീമും എം.ജെ.ഒയും

Somali Jet Strengthens: Heavy Rainfall Lashes Kerala, High Alert Sounded for Northern Districts

മണ്‍സൂണ്‍ സപ്ലൈ ലൈന്‍ ക്ലിയറായി, ഇന്നു തോരാമഴ കിട്ടാന്‍ കാരണം ജെറ്റ്‌സ്ട്രീമും എം.ജെ.ഒയും

ജൂണ്‍ നാലിനു കേരളത്തില്‍ കാലവര്‍ഷം എത്തിയ ശേഷം ഇന്നാണ് പലയിടത്തും പറമ്പിലും തൊടിയിലും വെള്ളം കെട്ടിക്കിടക്കുന്ന രീതിയില്‍ മഴ ലഭിച്ചത്. ഇതിനിടെയുള്ള മഴ പലപ്പോഴും കനത്തു പെയ്തിട്ടും മഴക്കാലത്തിന്റെ തണുപ്പും വെള്ളക്കെട്ടും ഉറവയും കണ്ടിരുന്നില്ല. തുടര്‍ച്ചയായ നൂല്‍മഴയും ശക്തമായ മഴയും ഇടവേളകളും നിറഞ്ഞ ഒരു മഴ ദിനമായിരുന്നു കേരളത്തില്‍ ഇന്ന്

ജെറ്റ് സ്ട്രീം ശക്തിപ്പെട്ടു

എന്താണ് ഇതിനു കാരണമെന്നാകും സംശയിക്കുന്നകത്. ഇന്നലെ ഉച്ചയ്ക്കു ശേഷം മുതല്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റിന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത കൂടുകയും ആഫ്രിക്കന്‍ തീരം മുതല്‍ കേരള തീരം വരെ കാറ്റ് ശക്തിപ്പെടുകയും ചെയ്തിരുന്നു.

ജെറ്റ് സ്ട്രീം എന്നറിയപ്പെടുന്ന കാലവര്‍ഷക്കാറ്റിനെ ശക്തിപ്പെടുത്തുന്ന സാഹചര്യമാണ് ഇന്ന് മഴ പരക്കെ ലഭിക്കാന്‍ കാരണം. ഈ കാറ്റ് വേഗത കുറഞ്ഞാല്‍ മഴ കുറയും. എല്ലാ കാലവര്‍ഷക്കാലത്തും ഏതാനും ദിവസങ്ങള്‍ മുതല്‍ ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്ന ജെറ്റ്‌സ്ട്രീം ഉണ്ടാകാറുണ്ട്.

2018 ലെ പ്രളയകാലത്ത് ജെറ്റ്‌സ്ട്രീം ഒരാഴ്ചയിലേറെ ശക്തമായിരുന്നു. അതൊടൊപ്പം ന്യൂനമര്‍ദം എം.ജെ.ഒ ഉള്‍പ്പെടെ പല കാരണങ്ങളും ഒന്നിച്ചു വന്നിരുന്നു.

എന്താണ് ജെറ്റ് സ്ട്രീം എന്ന മണ്‍സൂണ്‍ സപ്ലൈ ലൈന്‍ ?

ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തുനിന്നും (സൊമാലിയക്ക് സമീപം) ആരംഭിച്ച് അറബിക്കടല്‍ കടന്ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് (പ്രത്യേകിച്ച് കേരളത്തിലേക്ക്) വീശുന്ന അതിശക്തമായ താഴ്ന്ന നിലയിലുള്ള കാറ്റാണിത് (Lowlevel jet tsream). ഇതിനെ മണ്‍സൂണിന്റെ സപ്ലൈ ലൈന്‍ (Supply line) എന്ന് വിളിക്കാം. അറബിക്കടലിലെ ഈര്‍പ്പമുള്ള വലിയ മേഘക്കൂട്ടങ്ങളെയും കാറ്റിനെയും കേരള തീരത്തേക്ക് തള്ളിവിടുന്നത് സൊമാലിയന്‍ ജെറ്റിന്റെ ശക്തമായ പ്രവാഹമാണ്.

ജൂണ്‍ 23 ഓടെ കാറ്റ് ശക്തിപ്പെട്ടിരുന്നു

ജൂണ്‍ മൂന്നാം വാരത്തോടെയാണ് സൊമാലിയന്‍ ജെറ്റ് പതിയെ ശക്തിപ്പെടാന്‍ തുടങ്ങിയത്. ഈ കാറ്റ് കരുത്താര്‍ജിച്ചതോടെ, അറബിക്കടലില്‍ നിന്ന് മേഘങ്ങള്‍ തുടര്‍ച്ചയായി കേരളത്തിലേക്ക് വരുന്ന സാഹചര്യമുണ്ടായി. ഇതിന്റെ ഫലമാണ് വടക്കന്‍ കേരളത്തില്‍ ഇന്ന് പെയ്ത മഴ.

നാളെ (ചൊവ്വ) മഴ തുടരും

നാളെയും ഇത്രയില്ലെങ്കിലും മഴ തുടരും. 
താഴ്ന്ന അന്തരീക്ഷത്തിലെ ഈ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് ആഫ്രിക്കന്‍ തീരത്തുനിന്ന് വലിയ തോതില്‍ ഈര്‍പ്പമുള്ള മേഘങ്ങളെ മണ്‍സൂണ്‍ പ്രവാഹത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഇതിന്റെ ഫലമായി കഴിഞ്ഞ 24 മണിക്കൂറായി സംസ്ഥാനത്ത് പരക്കെയും ചിലയിടങ്ങളില്‍ അതിശക്തവുമായ മഴയാണ് രേഖപ്പെടുത്തുന്നത്.

ഇത്തവണ ആഗോള മഴപാത്തി എന്നറിയപ്പെടുന്ന 
മാഡന്‍ജൂലിയന്‍ ഓസിലേഷന്‍ (MJO) എന്ന അന്തരീക്ഷ മേഘവിന്യാസവും സൊമാലിയന്‍ ജെറ്റിനൊപ്പം എത്തിയിട്ടുണ്ട്. ഇതാണ് വരുന്ന ഏതാനും ദിവസം കൂടി മഴ തുടരുമെന്ന പ്രവചനത്തിനു പിന്നില്‍. 

മഴ വീണ്ടും എത്തുന്നു

ജൂണ്‍ പകുതിയോടെ പസഫിക്കിലെ എല്‍ നിനോ പ്രതിഭാസവും ദുര്‍ബലമായ മാഡന്‍ജൂലിയന്‍ ഓസിലേഷനും (MJO) കാരണം താല്‍ക്കാലികമായി മന്ദഗതിയിലായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ വീണ്ടും പൂര്‍ണ്ണശക്തിയോടെ സജീവമാകുന്നു എന്ന സൂചനയാണുള്ളത്. 

സിനോപ്റ്റിക് സാഹചര്യങ്ങള്‍ (Synoptic Conditions)

അറബിക്കടലില്‍ കാറ്റിന്റെ വേഗത 20 മുതല്‍ 25 നോട്‌സ് (Knots) വരെ ഉയര്‍ന്നതും, ഇതോടൊപ്പം നിലവില്‍ സജീവമായ MJO ഘട്ടവും മേഘരൂപീകരണത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ കര്‍ണാടക തീരം വരെയുള്ള ഭാഗങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള ഷിയര്‍ സോണും വരും മണിക്കൂറുകളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് കാരണമാകും.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. കേരളലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.

Image Courtesy : weathernreds

English Summary : Somali Jet Strengthens: Heavy Rainfall Lashes Kerala, High Alert Sounded for Northern Districts. Following a brief mid-June lull due to weak atmospheric conditions, the Southwest Monsoon has vigorously revived across Kerala. The resurgence is primarily driven by the strengthening of the Somali Jet—the monsoon's crucial low-level supply line—which is aggressively pushing moisture-laden clouds from the Arabian Sea toward the Western Coast.

അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി

കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.

മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി

അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം

തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.

ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം

അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്. 

പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.

കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്. 

English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.