
Kerala Health Alert: നിപ ഭീതി കുറഞ്ഞപ്പോൾ ഷിഗെല്ല ആശങ്ക; ഇന്ന് 13 പുതിയ കേസുകൾ
കോഴിക്കോട് നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയയാക്കിയ ആരോഗ്യപ്രവർത്തകയുടെ
നിപ ഭീതി കുറഞ്ഞപ്പോൾ ഷിഗെല്ല ആശങ്ക; ഇന്ന് 13 പുതിയ കേസുകൾ
കോഴിക്കോട് നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയയാക്കിയ ആരോഗ്യപ്രവർത്തകയുടെ ഫലവും നെഗറ്റീവായി. ഇതോടെ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ലക്ഷണങ്ങൾ കണ്ട 15 പേരുടെയും പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.അതേസമയം നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്.
സമ്പർക്കപ്പട്ടികയിൽ 104 പേർ
രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഇന്ന് പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4 പേർ അതീവ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും, 14 പേർ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും, 86 പേർ കുറഞ്ഞ അപകടസാധ്യതാ വിഭാഗത്തിലുമാണ്.
വീടുതോറും ആരോഗ്യപരിശോധന
നിപ ബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 5-ലെ 81 വീടുകളിൽ ആരോഗ്യപ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനും ബോധവത്കരണം നടത്തുന്നതിനുമായിരുന്നു പരിശോധന.
സംശയനിവാരണത്തിന് കൺട്രോൾ റൂം
സംശയനിവാരണത്തിനായി ജില്ലാ കൺട്രോൾ റൂമിലേക്ക് ഇതുവരെ പൊതുജനങ്ങളിൽ നിന്ന് 89 ഫോൺവിളികൾ ലഭിച്ചു. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുമായും ആരോഗ്യപ്രവർത്തകർ ഇന്നും ബന്ധപ്പെട്ടു.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 125 പേർക്ക് മാനസിക പിന്തുണയും കൗൺസിലിംഗും നൽകിയതായി അധികൃതർ അറിയിച്ചു.
ഷിഗെല്ല വ്യാപനം തുടരുന്നു; ഇന്ന് 13 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 4, മലപ്പുറം 3, കണ്ണൂർ 3, പാലക്കാട് 2, കൊല്ലം 1 എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 133 ഷിഗെല്ല കേസുകളും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 209 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട്, വയനാട് ജില്ലകളിൽ കൂടുതൽ കേസുകൾ
ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത് കോഴിക്കോട്, വയനാട് ജില്ലകളിലാണ്. നിലവിൽ കോഴിക്കോട് (40), വയനാട് (18), തൃശൂർ (11), ആലപ്പുഴ (3) ജില്ലകളിൽ ഷിഗെല്ല വ്യാപനത്തെ തുടർന്ന് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗബാധ മറ്റ് ജില്ലകളിലും
മലപ്പുറം (19), തിരുവനന്തപുരം (15), കണ്ണൂർ (10), കൊല്ലം (9), ഇടുക്കി (3), പാലക്കാട് (3), എറണാകുളം (2) ജില്ലകളിലും ജൂൺ മാസത്തിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.
വ്യക്തിശുചിത്വം പാലിക്കുക, ശുദ്ധജലം മാത്രം ഉപയോഗിക്കുക, ഭക്ഷണം തയ്യാറാക്കുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ നന്നായി കഴുകുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
English Summary : Negative Test Results: A healthcare worker on the Nipah contact list who exhibited symptoms has tested negative. With this, all 15 symptomatic individuals on the contact list have tested negative for the virus.
റെഡ് അലർട്ട് വൈകിയെന്ന വിമർശനം; വിശദീകരണവുമായി ദുരന്തനിവാരണ അതോറിറ്റി
റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകിയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രംഗത്ത്. മഴ മുന്നറിയിപ്പുകൾ നിരവധി ശാസ്ത്രീയ നിരീക്ഷണങ്ങളുടെയും റഡാർ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നൽകുന്നതെന്നും, മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് വ്യക്തമാക്കി.
കാലവർഷക്കാലത്ത് അലർട്ടുകളെ മാത്രം ആശ്രയിച്ചല്ല തയ്യാറെടുപ്പുകൾ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് പിന്നീട് സാഹചര്യങ്ങൾ വിലയിരുത്തി റെഡ് അലർട്ടായി ഉയർത്തുന്നത് സ്വാഭാവിക നടപടിക്രമമാണെന്നും, റഡാർ ഡാറ്റയിലും കാലാവസ്ഥാ സാഹചര്യങ്ങളിലും വരുന്ന മാറ്റങ്ങൾക്കനുസരിച്ച് മൂന്ന് മണിക്കൂർ ഇടവിട്ട് പോലും മുന്നറിയിപ്പുകളിൽ മാറ്റം വരാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരും
നിലവിൽ അനുഭവപ്പെടുന്ന മഴയുടെ തീവ്രത കുറയുമെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കനത്ത മഴ ലഭിക്കുന്ന കൃത്യമായ സ്ഥലങ്ങൾ മുൻകൂട്ടി നിർണയിക്കുന്നതിന് ഇപ്പോഴും ശാസ്ത്രീയ പരിമിതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന വെള്ളിയാഴ്ചയോടെ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനനുസരിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡോ. ശേഖർ കുര്യാക്കോസ് അറിയിച്ചു.
English Summary : The Kerala State Disaster Management Authority (KSDMA) has responded to criticism regarding the delay in issuing a Red Alert for heavy rainfall in the state. KSDMA Member Secretary Dr. Sekhar Kuriakose clarified that there was no lapse in issuing warnings, as weather alerts are based on rigorous scientific observations and real-time radar data.





