Newsroom
എല്‍ നിനോ വേഗത്തില്‍ വരുന്നു: ഇന്ത്യന്‍ മണ്‍സൂണിന് വന്‍ ഭീഷണിയോ? കേരളത്തെ എങ്ങനെ ബാധിക്കും?
Metbeat News

എല്‍ നിനോ വേഗത്തില്‍ വരുന്നു: ഇന്ത്യന്‍ മണ്‍സൂണിന് വന്‍ ഭീഷണിയോ? കേരളത്തെ എങ്ങനെ ബാധിക്കും?

പസഫിക് സമുദ്രത്തില്‍ അതിവേഗം ശക്തിപ്രാപിക്കുന്ന എല്‍ നിനോ (El Niño) ഈ വര്‍ഷത്തെ ഇന്ത്യന്‍ മണ്‍സൂണിന് ഭീഷണിയാകുന്നു.

എല്‍ നിനോ വേഗത്തില്‍ വരുന്നു: ഇന്ത്യന്‍ മണ്‍സൂണിന് വന്‍ ഭീഷണിയോ? കേരളത്തെ എങ്ങനെ ബാധിക്കും?

പസഫിക് സമുദ്രത്തില്‍ ചൂട് സാധാരണയില്‍ കൂടുതല്‍ കൂടുമ്പോഴുണ്ടാകുന്ന പ്രതിഭാസമായ എല്‍നിനോ (El Niño) അതിവേഗം രൂപപ്പെടുന്നു. എല്‍ നിനോ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ രൂപപ്പെടുന്നത് ഈ വര്‍ഷത്തെ ഇന്ത്യന്‍ മണ്‍സൂണിനെ (കാലവര്‍ഷം) പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക.

നേരത്തെ ജൂലൈ മാസമാണ് എല്‍ നിനോ രൂപപ്പെടാന്‍ സാധ്യതയെന്നായിരുന്നു പ്രവചനം. എന്നാല്‍ പുതുക്കിയ പ്രവചനത്തില്‍ ജൂണ്‍- ജൂലൈ മാസങ്ങളില്‍ തന്നെ എല്‍നിനോ രൂപപ്പെടാനുള്ള സാധ്യത 80 ശതമാനത്തിലെത്തിയിട്ടുണ്ട്. ഇതോടെ മണ്‍സൂണിന്റെ തുടക്കത്തില്‍ തന്നെ എല്‍നിനോ രൂപപ്പെടുമെന്ന ആശങ്കയാണ് ഉടലെടുക്കുന്നത്. 

സമുദ്രോപരിതലത്തിലും അടിത്തട്ടിലുമുണ്ടാകുന്ന പെട്ടെന്നുള്ള താപനില വ്യതിയാനം (Warming) ആണ് എല്‍നിനോയുടെ തീവ്രത വര്‍ധിപ്പിക്കുന്നത്. ഇന്ത്യന്‍ കാലവര്‍ഷത്തിന്റെ താളം തെറ്റിക്കാനുള്ള സാധ്യത കൂടുതലാണ്. 

എന്താണ് എല്‍ നിനോ? മണ്‍സൂണിനെ ബാധിക്കുന്നത് എങ്ങനെ?

പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് (Equatorial Region) സമുദ്രജലം അസാധാരണമായി ചൂടാകുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഇത് ആഗോള കാലാവസ്ഥയെയും പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളെയും ദോഷകരമായി ബാധിക്കാറുണ്ട്. ഇതുവരെയുള്ള എല്‍നിനോ സമയത്തെ ചരിത്രം പരിശോധിച്ചാല്‍, മുന്നില്‍ രണ്ടു തവണയും ഇന്ത്യന്‍ മണ്‍സൂണിനെ ബാധിച്ചതായും കാണാനാകും. എല്‍നിനോയുടെ കേന്ദ്രം എവിടെയാണെന്നതിനെ ആശ്രയിച്ചാണ് മണ്‍സൂണിന്റെ തീവ്രത നിശ്ചയിക്കപ്പെടുന്നതത്. 

മോഡോകി എല്‍ നിനോ (Modoki El Niño)

പസഫിക്കിന്റെ മധ്യഭാഗത്ത് ചൂട് കൂടുകയും ഇരുവശങ്ങളിലും തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നതാണ് മൊഡോക്കി എല്‍നിനോ എന്നു പറയുന്നത്. നമ്മുടെ മണ്‍സൂണിനെ ഏറ്റവും മോശമായി ബാധിക്കുന്നത് ഇതാണ്. 

ബേസിന്‍വൈഡ് എല്‍ നിനോ (Basin Wide El Niño)

സമുദ്രത്തിലുടനീളം ചൂട് വ്യാപിക്കുന്ന ഈ അവസ്ഥയണിത.്  ഇതാണ് നിലവില്‍ രൂപപ്പെടുന്നത്. ഇത് ഇന്ത്യ, ഇന്തോനേഷ്യ, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ മഴയെ ശക്തമായി ബാധിക്കും.

കാനോണിക് എല്‍ നിനോ (Canonic El Niño)

കിഴക്കന്‍ പസഫിക് മാത്രം ചൂടാകുന്ന ഈ അവസ്ഥയിലാണിത്. ഇന്ത്യന്‍ മണ്‍സൂണിന് ഏറ്റവും കുറഞ്ഞ ആഘാതം ഉണ്ടാകുന്നത് കാനോണിക് എല്‍നിനോയാണ്. 

നേരത്തെ വരുന്നു എല്‍ നിനോ

പുതുക്കിയ പ്രവചന പ്രകാരം മെയ്- ജൂലൈ കാലയളവില്‍ എല്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 98 ശതമാനമാണ്.  ഇത് 2026  അവസാനം വരെ നീണ്ടുനില്‍ക്കാന്‍ 90- 95% സാധ്യതയുണ്ടെന്നാണ് ഐ.ആര്‍.ഐ (IRI) പ്രവചിക്കുന്നത്. ഈ നൂറ്റാണ്ടില്‍ തന്നെ ഇത്രയും ഉയര്‍ന്ന സാധ്യത ഇതാദ്യമായാണ്. അതിനാല്‍ ഈ വര്‍ഷത്തെ എല്‍നിനോയെ സജീവമായി നിരീക്ഷണം.

പസഫിക്കിലെ നിലവിലെ സ്ഥിതി (Nino Indices)

പസഫിക് സമുദ്രത്തിലെ ഏകദേശം 17 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ താപനില നിരീക്ഷിച്ചാണ് എല്‍ നിനോ പ്രവചിക്കുന്നത്. നിലവില്‍ പസഫിക്കിന്റെ മധ്യഭാഗത്തെ താപനില എല്‍ നിനോ പരിധിക്കടുത്താണ് (Nino 3.4 ഇന്‍ഡക്‌സ്: 0.5°C). എന്നാല്‍ കിഴക്കന്‍ പസഫിക്കിലെ (Nino 1+2) താപനില കുത്തനെ ഉയര്‍ന്ന് 1.6°C ല്‍ എത്തിനില്‍ക്കുന്നു. വരും ആഴ്ചകളില്‍ ചൂട് ഇനിയും കൂടുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ഐ.ഒ.ഡിയും എം.ജെ.ഒയും (IOD and MJO Status)

മണ്‍സൂണിനെ സ്വാധീനിക്കുന്ന മറ്റ് രണ്ട് പ്രധാന ഘടകങ്ങളാണ് ഐ.ഒ.ഡിയും (Indian Ocean Dipole) എം.ജെ.ഒയും (Madden Julian Oscillation). എല്‍നിനോ പസഫിക് സമുദ്രത്തിലെന്ന പോലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ടതാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍. 

പോസിറ്റീവ് ഐ.ഒ.ഡി സാധ്യത (Positive IOD)

ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയെ സൂചിപ്പിക്കുന്ന ഐ.ഒ.ഡി നിലവില്‍ ന്യൂട്രല്‍ (Netural) അവസ്ഥയിലാണ് (മെയ് 24 ലെ കണക്ക് പ്രകാരം 0.34°C). ജൂണ്‍ മാസത്തിലും ഇത് ന്യൂട്രല്‍ ആയി തുടരുമെങ്കിലും പതുക്കെ പോസിറ്റീവ് ഘട്ടത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. പോസിറ്റീവ് ഐ.ഒ.ഡി സാധാരണയായി ഇന്ത്യയ്ക്ക് നല്ല മഴ നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. അതിനാല്‍ ഇത്തവണ എല്‍നിനോ ഭീഷണിയുണ്ടെങ്കിലും നമുക്ക് നേരിയ മഴ പ്രതീക്ഷ നല്‍കുന്നതാണ് ഐ.ഒ.ഡിയിലെ മാറ്റം. 

അന്തരീക്ഷത്തിലെ കാറ്റിന്റെ ആന്തോളനമായ എം.ജെ.ഒ നിലവില്‍ പടിഞ്ഞാറന്‍ പസഫിക്കിലേക്ക് നീങ്ങിയിട്ടുണ്ട്. ജൂണ്‍ ആദ്യവാരം വരെ ഇത് അവിടെ തുടരും. പടിഞ്ഞാറന്‍ പസഫിക്കിലെ പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം സമുദ്രത്തെ വീണ്ടും ചൂടാക്കാനും എല്‍ നിനോ ശക്തമാക്കാനും കാരണമായേക്കും.

കേരളത്തെയും തെക്കേ ഇന്ത്യയെയും എങ്ങനെയെല്ലാം ബാധിക്കും?

എല്‍ നിനോ ശക്തമായാല്‍ രാജ്യവ്യാപകമായി മഴ കുറയാന്‍ സാധ്യതയുണ്ടെങ്കിലും, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളെയും ഇത് ഒരേപോലെയല്ല ഇതു ബാധിക്കുക.

വടക്കന്‍ - മധ്യ ഇന്ത്യ

ചരിത്രപരമായി എല്‍ നിനോ ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത് വടക്കന്‍, മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഇവിടെ കടുത്ത വരള്‍ച്ചയ്ക്ക് സാധ്യതയുണ്ട്.

തെക്കേ ഇന്ത്യയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും

വടക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്‍ നിനോ തെക്കേ ഇന്ത്യയോട് (കേരളം ഉള്‍പ്പെടെ) പണ്ടുമുതലേ കുറച്ചുകൂടി കാരുണ്യം കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ വലിയ തോതിലുള്ള മഴക്കുറവ് ഉണ്ടായേക്കില്ല എന്നാണ് വിലയിരുത്തല്‍. എങ്കിലും കൃത്യമായ മഴ ലഭ്യത അറിയാന്‍ വരും ദിവസങ്ങളിലെ ഐ.ഒ.ഡി (IOD) മാറ്റങ്ങള്‍ കൂടി നിരീക്ഷിക്കേണ്ടതുണ്ട്.

English Summary : El Nino and Indian Monsoon Updates Malayalam.  

അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി

കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.

മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി

അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം

തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.

ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം

അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്. 

പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.

കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്. 

English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.